Friday, March 16, 2018

സ്ത്രീ കളെ തൊട്ടാൽ വുളൂ മുറിയുമൊ ഹനഫി ഇമാം

സ്‌ത്രീകളെ തൊട്ടാല്‍ വുളു മുറിയുമോ? എന്നത്‌ പൂര്‍വികമായി പണ്‌ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്‌. വുളു മുറിയുകയില്ല എന്ന അഭിപ്രായമാണ്‌ ശരി. അതിനാണ്‌ തെളിവുകളുടെ പിന്‍ബലം.
“ആഇശ (റ) യില്‍നിന്ന്‌: നബി (സ്വ) നോമ്പുകാരനായിരിക്കെ അവരെ ചുംബിച്ചു. ചുംബനം വുളു മുറിക്കുകയോ നോമ്പ്‌ മുറിക്കുകയോ ചെയ്യുകയില്ലെന്ന്‌ പറയുകയും ചെയ്‌തു. ഇത്‌ ഇസ്‌ഹാക്വുബ്‌നു റാഹവയ്‌ഹി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മെച്ചപ്പെട്ട പരമ്പരയിലൂടെ ബസാറും ഇത്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അബ്‌ദുല്‍ഹക്വ്‌ പറഞ്ഞു: ഉപേക്ഷിക്കത്തക്ക അപാകതകളൊന്നും അതിന്‌ ഞാന്‍ കാണുന്നില്ല.” (ഫിക്വ്‌ഹുസ്സുന്ന)
ഈ ആശയത്തിലുള്ള വേറെയും ഹദീഥുകള്‍ വന്നിട്ടുണ്ട്‌. അതിലൊന്ന്‌ താഴെ കൊടുക്കുന്നു.
ആഇശ (റ) യില്‍ നിന്ന്‌. “ഞാന്‍ നബി (സ്വ) യുടെ മുമ്പില്‍ കിടക്കുകയായിരുന്നു. എന്റെ കാലുകള്‍ അവിടുത്തെ ക്വിബ്‌ല ഭാഗത്തും. അവിടുന്ന്‌ സുജൂദ്‌ ചെയ്‌തപ്പോള്‍ എന്നെ തോണ്ടി. അപ്പോള്‍ എന്റെ കാലുകള്‍ ഞാന്‍ എടുത്തുമാറ്റി” (ബുഖാരി, മുസ്‌ലിം)
ഇനിയും കാണുക:
“ആഇശ (റ) യില്‍ നിന്ന്‌: അവര്‍ പറഞ്ഞു: ഒരു രാത്രി റസൂലുല്ലായെ വിരിപ്പില്‍ കാണാതായി. ഞാന്‍ അവിടുത്തെ അന്വേഷിച്ചു. അങ്ങനെ ഞാനവിടുത്തെ കാല്‍പാദങ്ങളുടെ മേല്‍ കൈവെച്ചു. അവിടുന്ന്‌ പള്ളിയിലായിരുന്നു. അവിടുത്തെ കാല്‍പാദങ്ങള്‍ കുത്തനെ നിന്നിരുന്നു….” (മുസ്‌ലിം, തിര്‍മുദി)
ഇനി ഇക്കാര്യത്തില്‍ അവ്യക്തതയൊന്നും തോന്നാനില്ല. സ്‌ത്രീയെ തൊടുന്നതുകൊണ്ടോ സ്‌ത്രീ അങ്ങോട്ട്‌ തൊടുന്നതുകൊണ്ടോ വുളു മുറിയുകയില്ല.
ഇതൊക്കെ ഒരു മറയ്‌ക്കുമേലായിരിക്കും ചെയ്‌തിട്ടുണ്ടാവുക എന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌. അത്‌ ഇമാം ശൗകാനി സൂചിപ്പിച്ചതുപോലെ വളരെ വിദൂരമായ സങ്കല്‍പം മാത്രമാണ്‌ (നൈലുല്‍ ഔത്വാര്‍ 1/95 നോക്കുക.)
സ്‌ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന്‌ വാദിക്കുന്നവര്‍ പറയാറുള്ള തെളിവുകള്‍ ഇനി പരിശോധിക്കാം. പ്രധാനമായും അവര്‍ തെളിവായി പറയാറുള്ളത്‌ ഔലാമസ്‌തുമുന്നിസാഅ്‌ എന്ന ക്വുര്‍ആന്‍ വചനമാണ്‌.
മലമൂത്ര വിസര്‍ജ്ജനാനന്തരവും സ്‌ത്രീ സ്‌പര്‍ശനം നടത്തിയാലും വെള്ളം കിട്ടിയില്ലെങ്കില്‍ തയമ്മും ചെയ്യാമെന്ന കല്‍പനയാണ്‌ സൂറ: നിസാഇലെ വചനം (43) ഉള്‍ക്കൊള്ളുന്നത്‌. ഇതിലെ സ്‌ത്രീ സ്‌പര്‍ശനമെന്നതുകൊണ്ട്‌ സ്‌ത്രീയെ തൊടുക എന്നാണ്‌ ഉദ്ദേശ്യമെന്ന്‌ വാദിക്കുന്നു. `ലാമസ’ എന്ന പദത്തിന്‌ തൊടുക എന്നര്‍ത്ഥമുണ്ടെന്നും `ഔ ലമസ്‌തും’ എന്നുതന്നെ മറ്റൊരു പാഠഭേദം (ക്വിറാഅത്‌) ഉണ്ട്‌ എന്നത്‌ ഇതിനെ ബലപ്പെടുത്തുന്നുണ്ട്‌ എന്നുമാണ്‌ വാദം. (ലാമസ എന്നാല്‍ അന്യോന്യം തൊട്ടു എന്നും ലമസ എന്നാല്‍ തൊട്ടു എന്നും ഭാഷാര്‍ത്ഥം). ലാമസ, ലമസ എന്നീ പദങ്ങള്‍ക്ക്‌ സ്‌പര്‍ശിക്കുക എന്നര്‍ഥമുണ്ടെന്നതില്‍ സംശയമില്ല. ഇവിടെ സ്‌പര്‍ശനം എന്നതുകൊണ്ടുള്ള ഉദ്ദേശ്യം വെറും തൊടലാണോ അതോ സംയോഗമാണോ എന്നതാണ്‌ പ്രശ്‌നം. മുകളില്‍ കൊടുത്ത ഹദീഥുകളുടെ വെളിച്ചത്തില്‍, ഇവിടെ ഉദ്ദേശ്യം വെറും തൊടലല്ല എന്നു വ്യക്തം. മാത്രമല്ല, അലി (റ), ഇബ്‌നു അബ്ബാസ്‌ (റ) എന്നിവര്‍ ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ അങ്ങനെയാണുതാനും. നോക്കുക.
“അലി (റ) സ്‌പര്‍ശനത്തെ സംയോഗമെന്ന്‌ വ്യാഖ്യാനിച്ചിരിക്കുന്നു. ഹിബ്‌റുല്‍ ഉമ്മ (സമൂഹത്തിലെ പണ്‌ഡിതന്‍) എന്ന്‌ അറിയപ്പെടുന്ന ഇബ്‌നു അബ്ബാസ്‌ (റ) വും-അല്ലാഹു അദ്ദേഹത്തിന്‌ ക്വുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കട്ടെ എന്ന നബി (സ്വ) യുടെ പ്രാര്‍ഥനക്ക്‌ വിധേയനായ ആളാണദ്ദേഹം-അങ്ങനെയാണതിനെ വ്യാഖ്യാനിച്ചത്‌. അദ്ദേഹം തന്റെ രണ്ടു വിരലുകള്‍ തന്റെ രണ്ടു കാതുകളിലും വെച്ചുകൊണ്ട്‌ അറിയുക അത്‌ സംയോഗം ആകുന്നു എന്ന്‌ സ്‌പര്‍ശനത്തെ വ്യാഖ്യാനിച്ചതായി അബ്‌ദുബ്‌നുഹുമയ്‌ദി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. നാഫിഉബ്‌നു അസ്‌റക്വ്‌ അദ്ദേഹത്തോട്‌ സ്‌പര്‍ശനത്തെ (മൂലാമസത്‌) സംബന്ധിച്ച്‌ ചോദിച്ചു. അപ്പോള്‍ അദ്ദേഹമതിനെ സംയോഗമെന്ന്‌ വിശദീകരിച്ചു എന്ന്‌ ത്വസ്‌തിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. (സുബ്‌ലുസ്സലാം 1/97)

സ്‌ത്രീയെ തൊടുന്നതുകൊണ്ട്‌ മാത്രം വുളു മുറിയുമെന്നതിന്‌ ഈ ആയത്ത്‌ തെളിവല്ലെന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമായല്ലോ.

No comments:

Post a Comment